തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടിതല അന്വേഷണം ആരംഭിച്ചു. മുൻ ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ആരോപണ വിധേയരെയും പരാതിക്കാരുടെയും മൊഴിയെടുത്തു. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു നിർണായകമായ ഈ നടപടികൾ.
കുമ്മനം രാജശേഖരൻ ഉൾപ്പെടുന്ന അച്ചടക്ക സമിതിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്ന നിർണായക രേഖകളും ശബ്ദരേഖകളും അടക്കം മുൻനിർത്തിയായിരുന്നു മൊഴിയെടുക്കൽ.
ഫണ്ട് തട്ടിപ്പിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയവരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. അതേസമയം പാർട്ടിയിൽ യാതൊരുവിധ ഫണ്ട് തട്ടിപ്പും നടന്നിട്ടില്ലെന്ന നിലപാടിലാണ് നേതൃത്വം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും തട്ടിപ്പ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി. തട്ടിപ്പില്ലെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഔദ്യോഗിക വാർത്താക്കുറിപ്പും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.